ഈജിപ്തിലെ ഒരു ഗ്രാമത്തിന്റെ മതാന്തരീക്ഷം മുറ്റി നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് മഹാനായ സയ്യിദ് ഖുതുബ പിറന്നു വീണത്. പിതാവിന്റെ ഉള്‍ക്കടമായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമെന്നോണം, പത്താം വയസ്സില്‍ തന്നെ അദ്ദേഹം ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. എന്നാല്‍ കൗമാരം തിളച്ചു നില്‍ക്കുന്ന 19-ാം വയസ്സില്‍ അദ്ദേഹം നിരീശ്വരത്വത്തിന്റെ അവസ്ഥയിലെത്തു ചേര്‍ന്നു. ‘നിരീശ്വര ചിന്തയുടെ ഘട്ടം’ (ഫത്‌റത്തുല്‍ ഇല്‍ഹാദ്) എന്നാണ് ഈ ഘട്ടത്തെ സയ്യിദ് ഖുതുബ് വിശേഷിപ്പിച്ചത്. ‘പതിനൊന്ന് വര്‍ഷം ഞാന്‍ ദൈവനിഷേധിയായി തുടര്‍ന്നു. ഒടുവില്‍ സ്രഷ്ടാവായ നാഥന്റെ യഥാര്‍ത്ഥ വഴി ഞാന്‍ കണ്ടെത്തി. അതിലൂടെ വിശ്വാസം നല്‍കുന്ന സമാധാനം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ (സയ്യിദ് ഖുതുബ്.. ഗ്രാമം മുതല്‍ കൊലക്കയര്‍ വരെ – ആദില്‍ ഹമൂദ്)
1948-ല്‍ ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധിയായ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു. ഈ യാത്ര അല്ലാഹുവിന്റെ സാന്മാര്‍ഗിക ദര്‍ശനത്തിലേക്കുള്ള പുതിയ വഴിയുടെ ആരംഭം കൂടിയായിരുന്നു. കപ്പലില്‍ നടുക്കടലിലൂടെയുള്ള ആ യാത്രയില്‍ നേരിട്ട പല അനുഭവങ്ങളും പരീക്ഷണങ്ങളും പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ശരിയായ വഴി ഏതെന്ന് നിര്‍വഹിക്കുകയായിരുന്നു. കൂടാതെ കപ്പല്‍ അമേരിക്കന്‍ തീരത്തണഞ്ഞ് അവിടെ കാലെടുത്ത് വെച്ച നിമിഷം മുതല്‍ ഭാവി ജീവിതത്തിന്റെ വഴിഅടയാളങ്ങള്‍ മനസ്സില്‍ വരച്ചുവെച്ചു അദ്ദേഹം.
കപ്പലില്‍ വെച്ചുണ്ടായ ഒരനുഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ : ‘ഏതാണ്ട് പതിനഞ്ച് വര്‍ഷം മുമ്പ് ഞങ്ങള്‍ ആറ് മുസ്‌ലിംകള്‍ നൂറ്റിഇരുപതോളം വരുന്ന അമുസ്‌ലിംകളായ സ്ത്രീപുരുഷന്‍മാരോടൊപ്പം ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു. സമുദ്രത്തിന്റെ മധ്യത്തിലായിരിക്കെ കപ്പലില്‍ വെച്ച് ജുമുഅ നമസ്‌കരിക്കാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. കപ്പലിന്റെ ക്യാപ്റ്റന്‍ ഞങ്ങള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കി തന്നു. അദ്ദേഹം ബ്രിട്ടീഷ് വംശജനായിരുന്നു. കപ്പലിലെ മുസ്‌ലിംകളായ ജീവനക്കാരോടും പാചക തൊഴിലാളികളോടും പരിചാരകരോടും നമസ്‌കാരത്തില്‍ പങ്കുകൊള്ളാന്‍ ആവശ്യപ്പെട്ടു. അവരധിക പേരും ദക്ഷിണ സുഡാന്റെയും ഉത്തര ഈജിപ്തിന്റെയും ഇടയിലുള്ള കൊച്ചു നാടായ നോബില്‍ നിന്നുള്ളവരായിരുന്നു.
അങ്ങനെ ജുമുഅ തുടങ്ങി. ഞാന്‍ ഖുതുബ നടത്തുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. അന്യദേശക്കാരും അമുസ്‌ലിംകളുമായ മറ്റ് കപ്പല്‍ യാത്രികര്‍ ഞങ്ങളുടെ ‘ജുമുഅ’ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞയുടനെ അവരിലധിക പേരും ഈ ‘പരിശുദ്ധ കര്‍മം’ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് ചുറ്റും ഒത്തുകൂടി. ഞങ്ങളുടെ നമസ്‌കാരത്തെ കുറിച്ച് അവര്‍ക്ക് അത്രയേ മനസ്സിലായിരുന്നുള്ളൂ.
പക്ഷെ ആ കൂട്ടത്തില്‍ ഒരു സ്ത്രീ വളരെ വൈകാരികമായി പെരുമാറി. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നില്ല. പിന്നീടാണറിഞ്ഞത് അവര്‍ ക്രിസ്തുമത വിശ്വാസിയായ ഒരു യൂഗോസ്ലാവിയക്കാരിയായിരുന്നു എന്ന്. മാര്‍ഷല്‍ ട്വിറ്റോയുടെ കമ്മ്യൂണിസ്റ്റ് നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയവരാണവര്‍. അവര്‍ ഞങ്ങളുടെ അടുത്ത് വന്ന് വിറകൈകളാല്‍ ഇങ്ങിനെ പറഞ്ഞു: ‘നമസ്‌കാരത്തേക്കാള്‍ എന്നെ സ്വാധീനിച്ചത് അതില്‍ നിങ്ങള്‍ കാണിച്ച ഏകാഗ്രതയും അച്ചടക്കവും ആത്മീയതയുമാണ്.’ (ഫി ളിലാലില്‍ ഖുര്‍ആന്‍ : 3/1786)
ഈ സംഭവത്തിന് ശേഷം സയ്യിദിന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റെ പ്രഭ പരന്നൊഴുകുകയായിരുന്നു. അദ്ദേഹം പറയുന്നു : ‘ഞാന്‍ രണ്ടാമതൊരാള്‍ ആകാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ യഥാര്‍ത്ഥ സത്യത്തിന്റെ പാതയിലാണോ, അതല്ല ഇതെല്ലാം വെറുമൊരുന്ന തോന്നലാണോ എന്ന് പരീക്ഷിക്കാന്‍ അല്ലാഹുവും തീരുമാനിക്കുകയായിരുന്നു.’
വിവ : ഷംസീര്‍ എപി